തിരുവനന്തപുരം: സംസ്ഥാനത്ത് ആറു പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
ആറു പേരും കണ്ണൂർ ജില്ലയിൽനിന്ന് ഉള്ളവരാണ്. അഞ്ചു പേരും വിദേശത്തു നിന്നു വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഇന്ന് 62 പേരെ നിരീക്ഷണത്തിനായി ആശുപതിയിൽ പ്രവേശിപ്പിച്ചു.
21 പേർക്ക് ഇന്ന് പരിശോധനാഫലം നെഗറ്റീവായി. കാസർകോട് 19 പേർക്കും ആലപ്പുഴയിൽ രണ്ടുപേർക്കുമാണ് ഫലം നെഗറ്റീവായത്. 408 പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 114 പേർ ചികിത്സയിലാണ്.
സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 46,323 പേരാണ്. 45,925 പേർ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. 398 പേർ ആശുപത്രികളിലാണുള്ളത്. ഇന്ന് 62 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 19,756 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 19,074 സാമ്പിളുകൾ രോഗബാധയില്ലെന്ന് ഉറപ്പുവരുത്തി. ആശുപത്രിയിൽ ക്വാറന്റൈനിലുള്ള മുഴുവൻ പേരെയും പരിശോധിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും രണ്ടുമൂന്നുദിവസം കൊണ്ട് ഇത് പൂർത്തിയാക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.