കേരളത്തില്‍ കോവിഡ് വ്യാപനം അവസാനിക്കുന്നുവെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം അവസാനിക്കുന്നുവെന്ന ശുഭസൂചനകൾ നൽകി റിപ്പോർട്ടുകൾ. രോഗബാധിതരുടെ ശരാശരി എണ്ണം തുടർച്ചയായി ആറാം ദിവസവും പത്തിൽ കൂടാത്തതാണ് പ്രതീക്ഷ നൽകുന്നത്. മാത്രവുമല്ല കഴിഞ്ഞ രണ്ട് ദിവസമായി പുതുതായി രോഗം സ്ഥിരീകരിക്കുന്നവരേക്കാൾ കൂടുതലാണ് രോഗവിമുക്തി നേടുന്നവരുടെ എണ്ണമെന്നതും പ്രതീക്ഷകളേറ്റുന്നു.

അതേസമയം, ലോക്ക്ഡൗൺ അവസാനിച്ചാൽ കോവിഡ് ബാധ രൂക്ഷമായ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും കുടുങ്ങിയവർ കേരളത്തിലേക്ക് തിരിച്ചുവരുന്നത് രോഗവ്യാപനത്തിന്റെ മൂന്നാം വരവിന് ഇടയാക്കുമെന്ന വിലയിരുത്തലുമുണ്ട്.

ജനുവരി 30-ന് വുഹാനിൽനിന്നെത്തിയ മെഡിക്കൽ വിദ്യാർഥികളിലൂടെയാണ് സംസ്ഥാനത്ത് കോവിഡ് രോഗബാധ ആദ്യമായി സ്ഥിരീകരിക്കുന്നത്. എന്നാൽ രോഗവ്യാപനത്തിനു മുമ്പ് തന്നെ ഇവരെ ഐസൊലേഷനിലാക്കി ചികിത്സിച്ചത് കേരളത്തെ സംബന്ധിച്ച് വലിയ നേട്ടമായിരുന്നു. ഇവർ പിന്നീട് രോഗമുക്തരായതോടെ സംസ്ഥാനം സമ്പൂർണ്ണമായി കോവിഡ് മുക്തമായി.

പിന്നീട് ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിന് രോഗം സ്ഥിരീകരിച്ചതോടെയാണ് കേരളത്തിൽ കോവിഡിന്റെ രണ്ടാം വരവുണ്ടാകുന്നത്. അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദേശങ്ങളിൽ നിന്നെത്തിച്ചേർന്നവരിലൂടെയും സംസ്ഥാനത്ത് കോവിഡ് വ്യാപനമുണ്ടായി.ഒരു ഘട്ടത്തിൽ ഇന്ത്യയിൽ തന്നെ ഏറ്റവും കോവിഡ് ബാധിതരുള്ള സംസ്ഥാനമായി കേരളം മാറിയിരുന്നു. എന്നാൽ കൃത്യമായ റൂട്ട് മാപ്പ് തയ്യാറാക്കലും ഐസോലേഷനും ലോക്ക്ഡൗണിലെ ശക്തമായ നിയന്ത്രണങ്ങളും അധികം വ്യാപനമുണ്ടാവാതെ കേരളത്തിൽ കോവിഡിനെ തളച്ചിടാൻ വഴിയൊരുക്കി.

ഏറ്റവും ഒടുവിൽ കോവിഡ് -19 രോഗവ്യാപനസ്ഥിതി സംസ്ഥാനത്ത് നിയന്ത്രണവിധേയമെന്ന് മന്ത്രിസഭായോഗവും വിലയിരുത്തിയിരുത്തിയിരിക്കുകയാണ്.കേരളത്തേക്കാൾ കോവിഡ് ബാധിതർ കുറവുണ്ടായിരുന്ന പല സംസ്ഥാനങ്ങളിലും ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കേരളത്തേക്കാൾ ഇരട്ടിയിലധികമായി.

കൊറോണ ബാധിതനായ ഒരാൾ 2.6 പേർക്ക് രോഗം പകരുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാൽ വിദേശത്തുനിന്ന് കേരളത്തിലെത്തിയ ഇരുന്നൂറ്റമ്പതോളം രോഗികൾ നൂറിൽ താഴെ പേർക്ക് മാത്രമാണ് രോഗം പകർന്നത്. വിദേശത്ത് നിന്നെത്തിയവരുടെ കണക്കെടുത്ത് അവരെ കൃത്യമായി ക്വാറന്റൈനിലാക്കാൻ കഴിഞ്ഞതിലൂടെയാണ് ഇതിന് സാധിച്ചത്.

മാത്രവുമല്ല സമ്പർക്കത്തിലൂടെ ചിലരിലേക്ക് രോഗം പകർന്നെങ്കിലും സമ്പർക്കത്തിലൂടെ രോഗം വന്നവരിലൂടെ പിന്നീട് രോഗബാധയുണ്ടാവാതെ തടയാൻ കേരളത്തിനായി. സാമൂഹിക വ്യാപനവും കേരളത്തിൽ ഉണ്ടായതായി സ്ഥിരീകരിച്ചിട്ടില്ല. രോഗബാധിതരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ മരണനിരക്കും കേരളത്തിൽ കുറവാണ്.

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കൂടിയ രോഗബാധിതർ രോഗമുക്തി നേടിയതും കേരളത്തിലാണ്. ഇന്ത്യയിൽ കോവിഡ് മരണനിരക്ക് 2.83% ആയിരിക്കെ കേരളത്തിലത് 0.58% മാത്രമാണ്.

നിയന്ത്രണവിധേയമെന്ന് മന്ത്രിസഭ
കോവിഡ് -19 രോഗവ്യാപന സ്ഥിതി സംസ്ഥാനത്ത് നിയന്ത്രണവിധേയമെന്നാണ് മന്ത്രിസഭായോഗത്തിന്റെയും വിലയിരുത്തൽ. പ്രതിരോധപ്രവർത്തനങ്ങൾ അടക്കം ജില്ലകളിലെ സാഹചര്യങ്ങൾ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ റിപ്പോർട്ട് ചെയ്തു. കാസർകോട് ജില്ലയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെങ്കിലും പൂർണമായും ആശ്വസിക്കാനായിട്ടില്ല.

അതിർത്തി പങ്കിടുന്ന ജില്ലകളിൽ സംസ്ഥാനത്തേക്ക് ആളുകൾ കടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കണ്ടെത്തുന്നവരെ നിർബന്ധിത നിരീക്ഷണത്തിലേക്ക് മാറ്റുന്നുണ്ട്. ഇടുക്കി, പാലക്കാട് ജില്ലകളിലാണ് കൂടുതലാളുകൾ എത്തുന്നത്. ഈ മേഖലകളിൽ നിരീക്ഷണം കർശനമാക്കാനും തീരുമാനമുണ്ട്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ 14-ന് അവസാനിക്കാനിരിക്കെ, തുടർനടപടികൾ ചർച്ച ചെയ്യാൻ സംസ്ഥാന മന്ത്രിസഭ 13-ന് ചേരും. വിദഗ്ധസമിതി റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ലോക്ഡൗൺ നീട്ടിയാൽ അതനുസരിച്ച് ക്രമീകരണം നടത്താമെന്നാണ് ധാരണ.

ലോക്ഡൗൺ അവസാനിച്ചാൽ ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയവർ കൂട്ടത്തോടെ സംസ്ഥാനത്തേക്ക് വന്നേക്കും. വിമാന സർവീസുകൾ തുടങ്ങിയാൽ വിദേശത്തുനിന്നുള്ളവരും എത്താനിടയുണ്ട്. രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളിൽനിന്ന് കൂടുതലാളുകൾ എത്തിയാൽ അവരെ നിരീക്ഷണത്തിലാക്കേണ്ടി വരും. അനിയന്ത്രിതമായ തോതിൽ ആളുകളെത്തുന്നത് വീണ്ടും പ്രശ്നം സൃഷ്ടിക്കും. സംസ്ഥാനത്തിനകത്തും ജില്ലകൾ വിട്ടുള്ള യാത്രകൾക്കും നിയന്ത്രണം തുടരുന്നതടക്കമുള്ള കരുതൽ നടപടികൾ കുറച്ചുനാൾകൂടി തുടരേണ്ടി വരുമെന്നും മന്ത്രിസഭായോഗം വിലയിരുത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad