ഐസക്കിനെ മുഖ്യമന്ത്രി നിലയ്ക്ക് നിർത്തണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സ്വന്തം കഴിവ്കേട് മറയ്ക്കാൻ കേന്ദ്ര സർക്കാരിനെ കുറ്റം പറയുന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാട് സംസ്ഥാനത്തിന്റെ പൊതു താല്പര്യത്തിന് ഭൂഷണമല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളം സാമ്പത്തിക പ്രതിസന്ധിയിലായത് ഇവിടുത്തെ ധനകാര്യ മാനേജ്മെന്റ് പരാജയമായതിനാലാണ്. ധൂർത്തും കെടുകാര്യസ്ഥതയും അഴിമതിയുമാണ് ഖജനാവ് കാലിയാകാൻ കാരണം. കേന്ദ്രം പണം തന്നുകൊണ്ടിരിക്കണം, ഞങ്ങൾ ചെലവാക്കി കൊള്ളാം എന്നതാണ് ഐസകിന്റെ നിലപാട്. ഇത് അഴിമതി നടത്താനാണെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.


കൊറോണ പ്രതിസന്ധി മറികടക്കാൻ കേരളത്തോട് കൈ അയച്ച, ഉദാരസമീപനമാണ് കേന്ദ്രം സ്വീകരിച്ചിട്ടുള്ളത്. ഒന്നേമുക്കാൽ ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് കേരളത്തിലെ സാധാരണ ജനങ്ങളെ കൂടി മുന്നിൽ കണ്ടു കൊണ്ടുള്ളതാണ്. പാക്കേജിന്റെ ഗുണഫലം ജനങ്ങളിലേക്ക് എത്തിയിട്ടുമുണ്ട്. രണ്ടു ഘട്ടങ്ങളിലായി റിസർവ് ബാങ്കിന്റെ പ്രഖ്യാപനങ്ങൾ സാമ്പത്തിക രംഗത്ത് വൻ ഉത്തേജനം നൽകുന്നതാണ്. കേന്ദ്രം സാധാരണക്കാരന് നേരിട്ട് സഹായം നൽകിയതിനെ തുടർന്നാണ് വിപണിയിൽ ധനലഭ്യത ഉണ്ടായത്. ഇപ്പോൾ ചെറുകിട ഇടത്തരം മേഖലക്ക് അമ്പതിനായിരം കോടിയുടെ പാക്കേജും വിപണിയിൽ പണലഭ്യത ഉറപ്പുവരുത്താനുള്ള നടപടികളുമെല്ലാം കോവിഡ് കാല പ്രതിസന്ധി മറികടക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്.
സ്പ്രിംഗ്ളർ കരാർ ഉൾപ്പടെയുള്ള അഴിമതികളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഐസക് കേന്ദ്ര വിരുദ്ധത പുലമ്പിക്കൊണ്ടിരിക്കുന്നത്. കേരളീയ സമൂഹത്തിനു മുന്നിലെ കോമാളി കഥാപാത്രമാണിപ്പോൾ തോമസ് ഐസക്. കേരളത്തിന്റെ വികസനത്തിന് കേന്ദ്ര – സംസ്ഥാന ബന്ധം ശക്തമാകേണ്ടതുണ്ട്. അതിന് വിരുദ്ധമായി നിൽക്കുന്ന ധനമന്ത്രിയെ നിലയ്ക്ക് നിർത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad