105കാരനായ സ്വാതന്ത്ര്യ സമര സേനാനിയെ ഫോണില്‍ വിളിച്ച് കുശലാന്വേഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ച രാവിലെയാണ് തൈക്കാട് ഇലങ്കം ഗാര്‍ഡന്‍സിലെ അഡ്വ. കെ.അയ്യപ്പന്‍പിള്ളയുടെ വീട്ടിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് ഫോണ്‍കോള്‍ എത്തിയത്. മകള്‍ ഗീതാ രാജ്കുമാര്‍ ആണ് ഫോണ്‍ എടുത്തത്.
ബുധനാഴ്ച രാവിലെ തൈക്കാട് ഇലങ്കം നഗറിലെ സ്വാതന്ത്ര്യസമര സേനാനി അഡ്വ. കെ.അയ്യപ്പന്‍പിള്ളയുടെ വീട്ടിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് ഒരു ഫോണ്‍കോള്‍. പ്രധാനമന്ത്രിയുടെ സെക്രട്ടറിയാണ് വിളിക്കുന്നതെന്ന് അറിയിച്ചപ്പോള്‍ ഫോണെടുത്ത മകള്‍ ഗീതാ രാജ്കുമാര്‍ ലേശം അമ്ബരന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയ്യപ്പന്‍പിള്ളയുമായി സംസാരിക്കണമെന്നുള്ള ആഗ്രഹം സെക്രട്ടറി അറിയിച്ചു. വൈകാതെ പ്രധാനമന്ത്രിയുടെ വിളി വന്നു. ഇരുവരും കുശലാന്വേഷണം നടത്തി. രാജ്യരക്ഷയ്ക്ക് മോദി ചെയ്യുന്ന സേവനത്തിന് അയ്യപ്പന്‍പിള്ള അനുഗ്രഹവും നേര്‍ന്നു.
105-കാരനായ അയ്യപ്പന്‍പിള്ള കാലിലെ മുറിവും ചികിത്സയും കാരണം വിശ്രമത്തിലായിരുന്നു. പതിവുള്ള ക്ഷേത്രദര്‍ശനം, ആള്‍ക്കാരുമായുള്ള ഇടപെടല്‍ എന്നിവ ലോക്ഡൗണ്‍ കാരണം മുടങ്ങുന്നതില്‍ അസ്വസ്ഥനായിരുന്നു അദ്ദേഹം. രാവിലെ ഒന്‍പതുമണിയോടെയാണ് പ്രധാനമന്ത്രിക്ക് അദ്ദേഹത്തോടു സംസാരിക്കണമെന്ന താത്പര്യം സെക്രട്ടറി അറിയിച്ചത്. അഞ്ചു മിനിറ്റ് കഴിഞ്ഞ് വീണ്ടും വിളി വന്നു. അയ്യപ്പന്‍പിള്ള ഫോണിലെത്തി. പ്രധാനമന്ത്രിയുമായി സംസാരിച്ചുതുടങ്ങി. 'നമസ്തേ പിള്ള സാര്‍' എന്നായിരുന്നു അഭിസംബോധന ചെയ്തത്. പിന്നീട് ആരോഗ്യവിവരം അന്വേഷിച്ചു. ഹിന്ദി സുഗമമല്ലെന്നറിയിച്ചപ്പോള്‍ പ്രധാനമന്ത്രി സംസാരം ഇംഗ്ലീഷിലാക്കി.
മുന്‍പ് പാര്‍ട്ടിക്കുവേണ്ടി കന്യാകുമാരിയിലേക്ക് ഇരുവരും ഒന്നിച്ച് പതാകജാഥ നയിച്ചിരുന്നു. ഇക്കാര്യം മനസ്സില്‍വച്ച് തന്നെ ഓര്‍മയുണ്ടോയെന്ന് അയ്യപ്പന്‍പിള്ള ചോദിച്ചു. അതെയെന്നായിരുന്നു മോദിയുടെ മറുപടി. മുരളിമനോഹര്‍ ജോഷി നയിച്ച ജാഥയുടെ കണ്‍വീനര്‍ നരേന്ദ്ര മോദിയും കേരളത്തിലെ സംഘാടകന്‍ അയ്യപ്പന്‍പിള്ളയുമായിരുന്നു.
മോദി ചെയ്യുന്ന രാജ്യസേവനത്തെ സംഭാഷണത്തിനിടയില്‍ അയ്യപ്പന്‍പിള്ള ശ്ലാഘിച്ചു. ഇന്ത്യയെ ഏഷ്യയിലെ മികച്ച രാജ്യമാക്കണമെന്ന ആശംസയും അദ്ദേഹം അറിയിച്ചു. അതിന് ശ്രീപത്മനാഭന്റെ അനുഗ്രഹമുണ്ടാകട്ടെയെന്നും അയ്യപ്പന്‍പിള്ള പറഞ്ഞു. സ്വാതന്ത്ര്യസമരസേനാനിയും ബിജെപി.യുടെ കേരളത്തിലെ മുതിര്‍ന്ന നേതാവുമാണ് കെ.അയ്യപ്പന്‍പിള്ള.