ന്യൂഡൽഹി: ലോക്ക്ഡൗൺ നീക്കിയതിന് ശേഷം ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുമ്പോൾ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പുതിയ മാർഗനിർദേശങ്ങളുമായി സി.ഐ.എസ്.എഫ്.ഷെഡ്യൂൾ ചെയ്യപ്പെട്ട ഫ്ളൈറ്റിന് രണ്ടുമണിക്കൂർ മുമ്പ് യാത്രക്കാർ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണം, മാസ്കുകളും കൈയുറകളുമുൾപ്പടെ എല്ലാ സുരക്ഷാമുൻകരുതലുകളും ഉണ്ടാകണം, യാത്രക്കാർക്കിടയിൽ ഒരു സീറ്റ് വീതം ഒഴിച്ചിടണം തുടങ്ങി വിവിധ നിർദേശങ്ങളാണ് സി.ഐ.എസ്.എഫ്. മുന്നോട്ടുവെച്ചിരിക്കുന്നത്.മറ്റ് പ്രധാന നിർദേശങ്ങൾ
യാത്രക്കാരിൽ നിന്നും നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നുവോ മുതലായ വിശദാംശങ്ങൾ ഫ്ളൈറ്റ് ഓപ്പറേറ്റർമാർ ശേഖരിക്കണം, ചെക്ക് ഇൻ കൗണ്ടറുകൾ തമ്മിൽ അകലം വേണം. സാമൂഹിക അകലം പാലിക്കുന്നതിനായി സ്ഥലങ്ങൾ അടയാളപ്പെടുത്തണം, എല്ലാ യാത്രക്കാർക്കും സാനിറ്റൈസർ നൽകണം, യാത്രക്കാർക്കായി ഒരുചോദ്യാവലി തയ്യാറാക്കണം അതിൽ ക്വാറന്റൈനുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ രേഖപ്പെടുത്താൻ സംവിധാനം വേണം, വിമാനത്താവളത്തിനുള്ളിൽ മാസ്ക്, കൈയുറകൾ എന്നിവ വിൽക്കണം. വിമാനത്താവളത്തിലെ എല്ലാ കവാടങ്ങളിലും യാത്രക്കാരുടെ താപനില പരിശോധിക്കുന്നിനായി തെർമോമീറ്ററുമായി ജീവനക്കാരെ നിയോഗിക്കണം എന്നിവയാണ് മറ്റ് പ്രധാന നിർദേശങ്ങൾ.തങ്ങളുടെ നിർദേശങ്ങൾ ഉൾക്കൊള്ളുന്ന റിപ്പോർട്ട് സി ഐ എസ് എഫ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് സമർപ്പിച്ചുവെന്നും പദ്ധതി മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും സി ഐഎസ്എഫ് സെപ്ഷ്യൽ ഡയറകടർ ജി.എ.ഗണപതി അറിയിച്ചു.