ലോക്ക് ഡൗണ്‍ നിലവിൽ വരുന്നതിനു മുന്‍പ് തന്നെ ബന്ധുക്കളെയും നാട്ടുകാരെയും മുഴുവന്‍ കല്ല്യാണത്തിന് ക്ഷണിച്ചിരുന്നു. എന്നാൽ നിയന്ത്രണങ്ങള്‍ ശക്തമായതോടെ പത്രങ്ങളിലും സോഷ്യല്‍ മീഡിയ വഴിയും കല്ല്യാണം മാറ്റിവെച്ചു എന്ന് പരസ്യം നല്‍കി.
എന്നാൽ, വിവാഹം മാറ്റി വെക്കാന്‍ ഇരു വീട്ടുകാരെയും പോലെ വിഷ്ണുവിനും രാഹുലിനും താത്പ്പര്യമുണ്ടായിരുന്നില്ല. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം വിവാഹം നടന്നു. ഏപ്രില്‍ 16ന് രാവിലെ 9.20 ന് രാഹുലിന്റെയും ഏപ്രില്‍ 17ന് രാവിലെ 8.20 ന് വിഷ്ണുവിന്റെയും വിവാഹം നടന്നത് സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിയന്ത്രണങ്ങളെല്ലാം പാലിച്ച്.
ലളിതമായി നടന്ന ചടങ്ങിന് ശേഷം രാഹുലിന്റെ കൈ പിടിച്ച് ആതിരയും വിഷ്ണുവിനൊപ്പം അശ്വതിയും വിവാഹ ജീവിതം ആരംഭിച്ചു. കല്ല്യാണത്തിന് വരനൊപ്പം അച്ഛനും അമ്മയും മാത്രമാണ് വധുവിന്റെ വീട്ടിലേക്ക് പോയത്. വധൂഗൃഹത്തിലും വിരലിലെണ്ണാവുന്നവര്‍ മാത്രം. കല്ല്യാണ ചടങ്ങിനു മുന്‍പ് പരസ്പരം മാസ്‌ക് അണിയിച്ചും സാനിറ്റൈസര്‍ കൊണ്ട് കൈകള്‍ ശുചീകരിച്ചും വരനും വധുവും വീണ്ടും മാതൃകയായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ശാരീരിക അകലം പാലിച്ച് വീട്ടുപടിക്കലും വഴിവക്കിലും മാറി നിന്ന് വധൂ വരന്മാരെ ആശീര്‍വദിച്ചു.