സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം ദിനം പ്രതി കുറയുന്നു എന്നത് ആശ്വാസകരമാണ്. എന്നാൽ ഇത് കണക്കിലെടുത്ത് പൊതുജനങ്ങൾ വ്യാപകമായി ലോക് ഡൗൺ ലംഘിക്കുന്നു. മാത്രമല്ല ലോക് ഡൗണിൽ ഇളവ് വന്നതായും ചില കുപ്രചരണങ്ങൾ പരക്കുന്നു. ഇത്തരം അടിസ്ഥാന രഹിതമായ കാര്യങ്ങൾക്ക് ചെവികോർത്ത് ലോക് ഡൗൺ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കാനാണ് സർക്കാർ നിർദേശം. ജില്ലാ അതിർത്തികളിൽ ഇതിൽ നിലവിലുണ്ടായിരുന്ന പരിശോധന കൂടുതൽ കർക്കശമാക്കും.
ഇന്നലെ മാത്രം അടച്ചുപൂട്ടല്‍ ലംഘിച്ചതിന് സംസ്ഥാനത്താകെ 2180 കേസുകൾ രജിസ്റ്റർ ചെയ്തു. 2042 പേരെ അറസ്റ്റ് ചെയ്യുകയും 1547 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. ലോക്ക് ഡൗണ്‍ ലംഘനത്തിന് പിടിച്ചെടുത്തശേഷം വിട്ടുനല്‍കിയ വാഹനങ്ങള്‍ അതേ കുറ്റത്തിന് വീണ്ടും പിടിയിലാകുകയാണെങ്കില്‍ ശിക്ഷയും പിഴയും കഠിനമായിരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിരീക്ഷണം കർശനമാക്കാൻ ആണ് സർക്കാർ നിർദ്ദേശം. തമിഴ്നാട്ടിൽ രോഗം വ്യാപകമായി പരക്കുന്ന സാഹചര്യത്തിൽ അവിടെ നിന്നും അതിർത്തിയിലെ ഇട റോഡുകളും കാനന പാതകളും വഴി കേരളത്തിലേക്ക് ജനങ്ങൾ എത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഇത്തരമൊരു നിർദേശം നൽകിയത്.
അതേസമയം കൂടുതൽ മേഖലകളിൽ ലോൺ ഇളവുകൾ അനുവദിക്കാൻ സർക്കാർ തത്വത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിലാണ് ഏതൊക്കെ മേഖലകളിൽ ഇളവ് അനുവദിക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക.ഇളവുകൾ അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് മുന്നോടിയായി ജില്ലാ കളക്ടർമാർ അതത് ജില്ലകളിലെ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കും.