മാറാട് വെല്ലുവിളിയും ചൂണ്ടുപലകയും! കുമ്മനം രാജശേഖരൻ

മാറാട് വെല്ലുവിളിയും ചൂണ്ടുപലകയും!

ഇന്ന് മെയ് 2 - മാറാട് ബലിദാനദിനം. 

17 വര്‍ഷം മുമ്പ് കോഴിക്കോട് മാറാട് കടപ്പുറത്ത് അതിനിന്ദ്യമായി കൊലചെയ്യപ്പെട്ട എട്ട് നിരപരാധികളായ സഹോദരങ്ങളുടെ ദീപ്തസ്മരണക്ക് മുമ്പില്‍ നാം ആദരാഞ്ജലി അര്‍പ്പിക്കുകയാണ്. മതഭീകരവാദത്തിന്റെ ഇരകളായിത്തീര്‍ന്ന ആ ബലിദാനികളുടെ ജീവത്യാഗത്തിന് ഈ ലോകത്തോട് വിളിച്ചു പറയാന്‍ ഒട്ടേറെ സന്ദേശങ്ങളുണ്ട്. അത് ഭാവിയുടെ മുന്നറിയിപ്പും താക്കീതുമാണ്. പക്ഷേ കേരളം മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ പാഠങ്ങളൊന്നും പഠിച്ചിട്ടില്ലെന്നതാണ് ഖേദകരം. 

ആ ബലിദാനികളുടെ രക്തത്തുള്ളികള്‍ ഭീകരവാദത്തെ ഭസ്മീകരിക്കുവാനുള്ള ഇച്ഛാശക്തി പകര്‍ന്നു നല്‍കി എന്ന വസ്തുത വളരെയേറെ പ്രതീക്ഷകള്‍ നല്‍കുന്നു. പിന്നീടൊരു മാറാട് ഉണ്ടാവാത്തത് ബലിദാനം ഉണര്‍ത്തിയ നേരറിവുകളും ജനമനഃസാക്ഷിയും പൊതുബോധത്തെ സ്വാധീനിച്ചതുകൊണ്ടാണ്.

2003 മെയ് രണ്ടിന് വൈകിട്ട് ഏഴ് മണിയോടെയാണ് മാറാട് കടപ്പുറത്ത് മുസ്ലിം ഭീകരാക്രമണത്തില്‍ എട്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. ചോയിച്ചന്റകത്ത് മാധവന്‍, ആവത്താന്‍പുരയില്‍ ദേവദാസന്‍, പാണിച്ചന്റകത്ത് ഗോപാലന്‍, അരയച്ചന്റകത്ത് കൃഷ്ണന്‍, ചന്ദ്രന്‍, തെക്കെത്തൊടി പുഷ്പന്‍, തെക്കെത്തൊടി സന്തോഷ്, തെക്കെത്തൊടി പ്രീജി എന്നിവരാണ് കൊല്ലപ്പെട്ടത്. പതിനഞ്ചോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
മാറാട് കടപ്പുറത്ത് ഭീകരവാദികള്‍ ബോംബും കൊലക്കത്തിയും വടിവാളും മറ്റ് മാരകായുധങ്ങളും ശേഖരിച്ച് വ്യാപകമായ കൊലയും കൊള്ളിവെപ്പും നടത്താന്‍ പദ്ധതിയിട്ടിരുന്നു. 

കോണ്‍ഗ്രസും സിപിഎമ്മും മുസ്ലിംലീഗും ഈ ഭീകരപ്രസ്ഥാനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും സഹായങ്ങളും നല്‍കി. വാര്‍ഡ് മെമ്പര്‍മാര്‍ മുതല്‍ മന്ത്രിമാര്‍ വരെ അധികാര കേന്ദ്രങ്ങളില്‍ ഇരുന്നവരെല്ലാം യാതൊരു മടിയും കൂടാതെ അക്രമികള്‍ക്കൊപ്പം നിലകൊണ്ടു. അതുകൊണ്ടാണ് പഴുതുകളടച്ച് വളരെ ആസൂത്രിതമായി 2003 മെയ് രണ്ടിന് ന് സായാഹ്നവേളയില്‍ പൊടുന്നവെ കൂട്ടക്കൊല നടത്താന്‍ സാധിച്ചത്.

കൂട്ടക്കൊലയെത്തുടര്‍ന്ന് വ്യാപകമായി ജനരോഷം ആളിക്കത്തി. ഭരണ-പ്രതിപക്ഷകക്ഷി നേതാക്കള്‍ നോക്കുകുത്തികളായി മാറി നിന്നു. സാംസ്‌ക്കാരിക നായകന്മാരും മനുഷ്യാവകാശ പ്രവര്‍ത്തകരും ആ വഴിക്ക് തിരിഞ്ഞുനോക്കിയില്ല. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ചതും സമാനതകളില്ലാത്തതുമായ കൂട്ടക്കൊലയായിട്ടു കൂടി, അപലപിക്കാനോ ഇരകളുടെ കണ്ണീര്‍ കാണാനോ ഉള്ള മനുഷ്യത്വം പ്രബുദ്ധമെന്ന് കരുതപ്പെടുന്ന പല മാധ്യമങ്ങളും കാണിച്ചില്ല. 

സാമൂഹ്യനീതി നിഷേധിക്കപ്പെട്ട ഒരു ജനതയുടെ വികാരവിക്ഷോഭങ്ങളുടെ വേലിയേറ്റമാണ് പിന്നീട് കേരളം കണ്ടത്. മെയ് 20 ന് സംസ്ഥാനതലത്തില്‍ ബഹുജനകണ്‍വന്‍ഷന്‍ സംഘടിപ്പിച്ച് വ്യാപകവും സുശക്തവുമായ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കികൊണ്ട് മാറാടുള്ള പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ രക്ഷക്കായി ജനസമൂഹമൊന്നാകെ രംഗത്തുവന്നു.
കൂട്ടക്കൊലയെത്തുടര്‍ന്ന് വെളിച്ചത്തുവന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. മുസ്ലിം പള്ളിയുടെ മണ്ണിലും മുറ്റത്തും തൂണിലും ഒളിപ്പിച്ചുവെച്ചിരുന്ന ആയുധകൂമ്പാരവും സ്‌ഫോടകശേഖരവും ആ പ്രദേശമാകെയുള്ള ജനങ്ങളെ കൊന്നൊടുക്കാന്‍ പ്രഹരശേഷി ഉളളവായിരുന്നു. കേരളത്തില്‍ ഇതിന് മുമ്പ് ഇത്രയും വലിയ ഉന്മൂലന- സംഹാര രാഷ്ട്രീയത്തിന്റെ ഗൂഢപദ്ധതിക്ക് സാക്ഷ്യം വഹിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.

ജനകീയ പ്രക്ഷോഭപരിപാടികള്‍ അനുദിനം ശക്തിപ്പെട്ടു. കൂട്ടക്കൊലക്കെതിരെ ജനമനഃസാക്ഷി ഉണര്‍ന്നു. ദേശീയ പട്ടികജാതി കമ്മീഷന്‍, ദേശീയ വനിതാ കമ്മീഷന്‍, മനുഷ്യാവകാശകമ്മീഷന്‍ തുടങ്ങിയ ദേശീയ ഭരണഘടനാ സ്ഥാപനങ്ങളുടെ ഉന്നതര്‍ മാറാട് എത്തി. പക്ഷേ ഇവയുടെ സംസ്ഥാന കമ്മീഷനുകള്‍ മിണ്ടിയതേയില്ല. സംഭവ പിറ്റേന്ന് ഡല്‍ഹിയില്‍ നിന്നും എത്തിയ കേന്ദ്ര ആഭ്യന്തരവകുപ്പ് സഹമന്ത്രി കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തു. 2003 സപ്തംബര്‍ 23 ന് ജസ്റ്റിസ് തോമസ് പി. 

ജോസഫിനെ ജുഡീഷ്യല്‍ എന്‍ക്വയറി കമ്മീഷനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചു. പക്ഷേ സിബിഐ അന്വേഷണം വേണമെന്ന് ഹിന്ദു ഐക്യവേദി ശക്തമായി ആവശ്യപ്പെട്ടു. കാരണങ്ങള്‍ പലതാണ്.
1. സംസ്ഥാനാന്തരബന്ധമുള്ള ഭീകര പ്രസ്ഥാനങ്ങള്‍ക്കും പങ്കുണ്ട്.
2. ചില ഭരണകക്ഷികള്‍ക്ക് പങ്കുള്ളതിനാല്‍ സംസ്ഥാന പോലീസിന്റെ അന്വേഷണം നിഷ്പക്ഷമാവില്ല. സ്വാധീനത്തിന് വശംവദരാകും.
3. വിദേശപ്പണത്തിന്റെയും ശക്തികളുടെയും സഹായം ലഭിച്ചിട്ടുണ്ട്.
4. ഗൂഢാലോചനയും ആസൂത്രണവും വെളിച്ചത്തുകൊണ്ടുവരാന്‍ പോലീസിനാവില്ല.
5. കൂട്ടക്കൊല പെട്ടെന്ന് ഉണ്ടായതല്ല. ദീര്‍ഘകാലം കേരളത്തില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ്. പോലീസിന്റെ അനാസ്ഥയാണ് കാരണം.

പ്രക്ഷോഭം നാള്‍ക്ക് നാള്‍ ശക്തിപ്പെട്ടു. ജുഡീഷ്യല്‍ എന്‍ക്വയറി കമ്മീഷന്‍ മുമ്പാകെ ഹാജരായ കോണ്‍ഗ്രസ്- സിപിഎം നേതാക്കള്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്തു. അവര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തരായിരുന്നു.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ സിബിഐ അന്വേഷണത്തിന് വേണ്ടി ഹൈക്കോടതിയെ സമീപിച്ചു. പരാതിക്കാര്‍ ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും നിറവേറ്റിക്കൊണ്ടാണ് അന്വേഷണം നടത്തിയിട്ടുള്ളതെന്നും കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നുമുള്ള ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണം കോടതി മുഖവിലക്കെടുത്തു. കുറ്റപത്രത്തില്‍ തൃപ്തിയില്ലെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്ന നിര്‍ദ്ദേശത്തോടെ കേസ് തീര്‍പ്പാക്കി.

പക്ഷേ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം കുറ്റവാളികളെ പിടികൂടാന്‍ പര്യാപ്തമായില്ലെന്ന് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്ന് വ്യക്തമായി സിബിഐ അന്വേഷണമല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും തങ്ങള്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഹിന്ദു ഐക്യവേദി പ്രക്ഷോഭം വ്യാപിപ്പിച്ചു. പതിനായിരങ്ങളെ അണിനിരത്തിക്കൊണ്ട് സെക്രട്ടറിയറ്റ് പടിക്കലേക്ക് മാര്‍ച്ച് നടത്തി. വിഎച്ച്പി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ഗിരിരാജ് കിഷോര്‍ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ നേതൃത്വം നല്‍കി. കലക്‌ട്രേറ്റ് പടിക്കല്‍ ധര്‍ണ്ണ, സായാഹ്നകൂട്ടായ്മകള്‍, രഥയാത്രകള്‍, റോഡ് ഉപരോധനം തുടങ്ങിയ വിവിധസമരമാര്‍ഗ്ഗങ്ങളിലൂടെ ബഹുജനരോഷം പ്രകടമായി.

നിയമസഭയില്‍ സിബിഐ അന്വേഷണത്തെ കോണ്‍ഗ്രസും മുസ്ലിംലീഗും സിപിഎമ്മും എതിര്‍ത്തു. എന്നാല്‍ ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാറാട് കൂട്ടക്കൊലയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുള്ളതായി മുഖ്യമന്ത്രി എ.കെ. ആന്റണി നിയമസഭയില്‍ രേഖാമൂലം അറിയിച്ചത് സഭാംഗങ്ങളില്‍ ഞെട്ടലുണ്ടാക്കി. പക്ഷേ പ്രക്ഷോഭം വര്‍ഗീയത വളര്‍ത്തുന്നുവെന്ന മുടന്തന്‍ ന്യായം പറഞ്ഞ് ഇക്കൂട്ടര്‍ തടിതപ്പുകയാണുണ്ടായത്.
കൂട്ടക്കൊലക്ക് പിന്നില്‍ ആഴത്തിലുള്ള ഗൂഢാലോചനയും തയ്യാറെടുപ്പും അന്തര്‍ സംസ്ഥാന ബന്ധവും പണമിടപാടുകളും നടന്നിട്ടുള്ളതിനാല്‍ സിബിഐ അന്വേഷണം വേണമെന്ന് ജുഡീഷ്യല്‍ എന്‍ക്വയറി കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. പ്രക്ഷോഭം ശക്തമായതോടെ സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ഏറിവന്നു. 

മുസ്ലിം ലീഗിനെ പ്രീതിപ്പെടുത്തുവാനാണ് സിബിഐ അന്വേഷണത്തില്‍ നിന്നും സര്‍ക്കാര്‍ മാറി നിന്നതെങ്കിലും ഒരു പുനരാലോചന അനിവാര്യമാണെന്ന് ബോധ്യപ്പെട്ടു. മധ്യസ്ഥനായി രംഗത്തുവന്ന സര്‍വ്വോദയ നേതാവ് പി. ഗോപിനാഥന്‍ നായരുടെ സാന്നിദ്ധ്യത്തില്‍ മുസ്ലിം-ഹിന്ദു സംഘടന നേതാക്കളുടെ യോഗം കോഴിക്കോട് ചേര്‍ന്നു. 

തുടര്‍ന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ സാന്നിധ്യത്തില്‍ ഹിന്ദു ഐക്യവേദി, ബിജെപി, മുസ്ലിം ലീഗ് നേതാക്കള്‍ ചര്‍ച്ച ചെയ്തു. ഒക്‌ടോബര്‍ 6 ന് നടന്ന യോഗം ഹിന്ദു സംഘടനകള്‍ മുന്നോട്ടു വെച്ച ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് അവസാനിച്ചത്.
കൂട്ടക്കൊലക്കിരയായവര്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കുക, മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക. നാശനഷ്ടങ്ങള്‍ സംഭവിച്ച വീടുകളും മറ്റും പുനര്‍നിര്‍മ്മിക്കുക തുടങ്ങി 10 ആവശ്യങ്ങളും അംഗീകരിച്ചു. 

അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായത്തിന് വിധേയമായി സിബിഐ അന്വേഷണം നടത്താമെന്ന് സര്‍ക്കാര്‍ സമ്മതിച്ചു. ഒരു തുള്ളി രക്തം പോലും ചിന്താതെ ഹിന്ദു സംഘടനകള്‍ നടത്തിയ നിരന്തരമായ പോരാട്ടത്തിന്റെ ഉജ്വലവിജയമാണ് മാറാട് സംഭവത്തില്‍ കേരളം കണ്ടത്. കൊലചെയ്യപ്പെട്ടും വീടുകള്‍ നഷ്ടപ്പെട്ടും പീഢനങ്ങള്‍ക്കിരയാകേണ്ടി വന്ന മാറാടെ പാവപ്പെട്ട മത്സ്യത്തൊളിലാളികളെ സന്ദര്‍ശിക്കാനായിരുന്നില്ല പല പാര്‍ട്ടി നേതാക്കള്‍ക്കും തിടുക്കം. സ്വന്തം ഇഷ്ടത്താല്‍ സ്വയം തീരുമാനിച്ച് അവിടെ നിന്നും മാറി താമസിക്കേണ്ടിവന്ന മുസ്ലിം സഹോദരങ്ങളെ സന്ദര്‍ശിക്കാന്‍ ഇവര്‍ക്കെല്ലാം എന്തൊരാവേശമായിരുന്നു. 

പട്ടിണിയാണെന്ന് പ്രചരിപ്പിച്ച് മുസ്ലിം വീടുകളിലേക്ക് ലോറിയില്‍ ഭക്ഷണ സാധനങ്ങള്‍ എത്തിച്ച സിപിഎം, കോണ്‍ഗ്രസ് നേതാക്കളുടെ മനുഷ്യത്വം ചോദ്യംചെയ്യപ്പെട്ടു. പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ നടത്തിയ ധര്‍മ്മസമരം ഒട്ടേറെ ചോദ്യങ്ങളാണ് കേരള സമൂഹത്തിന്റെ പൊതുബോധത്തിന്റെ മുന്നില്‍ ഉന്നയിച്ചത്.
മാറാട് കൂട്ടക്കൊലക്കേസില്‍ 2009 ഡിസംബര്‍ 27 നാണ് കോഴിക്കോട് മാറാട് പ്രത്യേക കോടതി ജഡ്ജി ബാബു മാത്യു പി. ജോസഫ് വിധി പറഞ്ഞത്. അറുപത്തിരണ്ടു പ്രതികളെ കോഴിക്കോട് മാറാട് പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അപ്പീലില്‍ ഇവരെ ക്കൂടാതെ ഇരുപത്തിനാലുപേര്‍ക്ക് ഹൈക്കോടതി ജീവപര്യന്തം നല്‍കി. കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ അന്വേഷണ സംഘം തയ്യാറായില്ല. 

അന്തര്‍ സംസ്ഥാന ബന്ധം, സാമ്പത്തിക സ്രോതസ്സ്, ഗൂഢാലോചന എന്നിവയെക്കുറിച്ച്  കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് മാറാട് ജുഡീഷ്യല്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചെങ്കിലും നടപടിയുണ്ടായില്ല. ജില്ലാകലക്ടര്‍ ടി.ഒ. സൂരജ്, അന്നത്തെ അസിസ്റ്റന്റ് കമ്മീഷ്ണര്‍ എം. അബ്ദുള്‍ റഹീം, കമ്മീഷ്ണര്‍ സജ്ജീവ്പട് ജോഷി തുടങ്ങി നിരവധി ഉന്നത തലങ്ങളിലുള്ളവരെ പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു ജുഡീഷ്യല്‍ കമ്മീഷന്റെയും ഹൈക്കോടതിയുടെയും പരാമര്‍ശങ്ങള്‍. കൂട്ടക്കൊല ദിവസം മാറാട് ഒമ്പത് പോലീസ് പിക്കറ്റുകളില്‍ പതിമൂന്ന് പോലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.  പതിനൊന്ന് പേര്‍ എആര്‍ ക്യാമ്പില്‍ നിന്നുള്ളവരായിരുന്നു. 

പോലീസ് പിക്കറ്റുകളില്‍ ലോക്കല്‍ പോലീസിലെ ഒരാള്‍ വേണമെന്ന നിബന്ധന അട്ടിമറിക്കപ്പെട്ടു. ഇങ്ങനെ മാറാട് കൂട്ടക്കൊല അരങ്ങൊരുക്കുന്നതില്‍ നിരവധിഘടകങ്ങള്‍ പങ്കുവഹിച്ചു എന്ന് സുവ്യക്തമായിരുന്നു.
 കുതിരയെ വണ്ടിക്ക് പിറകില്‍ കെട്ടിയിട്ട് അത് വണ്ടി വലിക്കുന്നില്ല എന്ന് പറഞ്ഞിട്ടെന്താണ് കാര്യം എന്നായിരുന്നു ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഇതിനെ കുറിച്ചുള്ള പരാമര്‍ശം. 2012ലെ ഹൈക്കോടതി വിധിയിലും ഗൂഢാലോചന അന്വേഷിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം വീഴ്ച വരുത്തിയെന്നും കണ്ടെത്തിയിരുന്നു.

സിബിഐ അന്വേഷണത്തെ ശക്തിയുക്തം എതിര്‍ക്കുകയായിരുന്നു സിപിഎമ്മും യുഡിഎഫും. ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ മുമ്പാകെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന  പിണറായി വിജയന്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുകയും ചെയ്തു. തെറ്റിദ്ധരിപ്പിച്ചും വസ്തുതകള്‍ വളച്ചൊടിച്ച് നിയമോപദേശങ്ങള്‍ സംഘടിപ്പിച്ചും സിബിഐ അന്വേഷണത്തെ ഇല്ലാതാക്കുകയായിരുന്നു ഇരുമുന്നണികളും. പ്രക്ഷോഭത്തിലൂടെയും നിയമ നടപടികളിലൂടെയും ഈ ആവശ്യം നേടിയെടുക്കാനായിരുന്നു ഹൈന്ദവസംഘടനകളുടെയും ഹതഭാഗ്യരായ അരയ സമൂഹത്തിന്റെയും ശ്രമം.

സിബിഐ ആന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതു താല്‍പ്പര്യ ഹര്‍ജി നല്‍കിയിരുന്നത് കൊല്ലപ്പെട്ട പുഷ്പരാജന്റയും സന്തോഷിന്റെയും അമ്മ ശ്യാമളയായിരുന്നു. എന്നാല്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ നിലപാട് മൂലം ആ ഹര്‍ജി എങ്ങുമെത്തിയില്ല. മാറാട് കൂട്ടക്കൊലയെക്കുറിച്ചുള്ള അന്വേഷണം കാര്യക്ഷമമായി നടക്കുന്നുവെന്നായിരുന്നു അന്നത്തെ സര്‍ക്കാര്‍ ഭാഷ്യം. 

പുനരന്വേഷണമോ ഭാഗിക അന്വേഷണമോ അനുവദിക്കാനാവില്ലെന്നായിരുന്നു സിബിഐയുടെ അന്നത്തെ നിലപാട്.
2012 ജനുവരി 19ന് കൊളക്കാടന്‍ മൂസ ഹാജി സിബിഐയെ എതിര്‍കക്ഷിയാക്കി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം വീണ്ടും ഹൈക്കോടതിയിലെത്തി. പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന എസ്പി സി.എം. പ്രദീപ്കുമാറും മാറാട് അരയസമാജം സെക്രട്ടറി വിലാസും അക്രമത്തില്‍ പരിക്കേറ്റ പ്രജുവും ഹര്‍ജിയില്‍ കക്ഷിചേര്‍ന്നതോടെ കേസിന് കൂടുതല്‍ ഗൗരവം കൈവന്നു.
സിബിഐയുടെ നിലപാടായിരുന്നു ഇവിടെയും പ്രധാനം. കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ മറികടന്ന് നീതിപൂര്‍വമായ നിലപാടെടുക്കാന്‍  സിബിഐക്ക് കഴിഞ്ഞില്ല. എന്നാല്‍ കേന്ദ്ര ഭരണത്തില്‍ മാറ്റംവന്നതോടെ സിബിഐക്ക് സ്വതന്ത്ര നിലപാടെടുക്കാന്‍ സാധിച്ചു. 

രാജ്യത്ത് വളര്‍ന്നുവരുന്ന മതതീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മാറാട് കൂട്ടക്കൊലക്ക് സവിശേഷ പ്രാധാന്യമുണ്ടെന്ന് സിബിഐ  നിഗമനത്തിലെത്തുകയും ഹൈക്കോടതിയില്‍ കേസ് ഏറ്റെടുക്കാമെന്ന് സത്യവാങ്മൂലം നല്‍കുകയും ചെയ്യുക യായിരുന്നു.  ഇതോടെയാണ് കേസ് സിബിഐക്ക് വിട്ടത്.
മാറാടിന് ശേഷം കഴിഞ്ഞ 17 വര്‍ഷത്തിനിടയില്‍  ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ തലപൊക്കിയത് ജുഡീഷ്യല്‍ എന്‍ക്വയറികമ്മീഷന്‍ തന്ന മുന്നറിയിപ്പുകളും വിവരങ്ങളും മാറിമാറിവന്ന സര്‍ക്കാരുകള്‍ പരിഗണിക്കാതെ പോയതുകൊണ്ടാണ്. വളരെ ഗൗരവമേറിയ സംഭവങ്ങളും നിര്‍ദ്ദേശങ്ങളും സര്‍ക്കാരിന്റെ മുന്നില്‍ കമ്മീഷന്‍ വെച്ചു. നിയമസഭയില്‍ കാര്യമായ ചര്‍ച്ചകളൊന്നും നടത്തിയില്ല. റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ള വിഷയങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് സംഘത്തെ നിയോഗിച്ചെങ്കിലും പിന്നീടതിന്റെ പ്രവര്‍ത്തനം മരവിപ്പിച്ചു. 

ഈ സംഘം കണ്ടെത്തിയ പല വിവരങ്ങളും ഞെട്ടിപ്പിക്കുന്നതായിരുന്നു.സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വവും നിഷേധാത്മക നിലപാടുമാണ് തീവ്രവാദ പ്രവര്‍ത്തനത്തിന് വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റിയത്.തീവ്രവാദത്തെ എന്തു വിലകൊടുത്തും ചെറുത്തു തോല്പിക്കണമെന്ന് മാറാട് സംഭവം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഓരോ വര്‍ഷവും മാറാട് ദിനാചരണം വഴി തീവ്രവാദത്തിനെതിരെ ബഹുജനാഭിപ്രായം ശക്തിപ്പെടണം. 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തീവ്രവാദശക്തികളുമായി കൈകോര്‍ത്ത് കോണ്‍ഗ്രസും സിപിഎമ്മും മുസ്ലിംലീഗും നടത്തിയ പ്രക്ഷോഭവും കൊള്ളയും കൊള്ളവെയ്പും ഏതൊരു ദേശസ്‌നേഹിയെയും വേദനിപ്പിക്കുന്നതാണ്.  ജനസംഖ്യാരജിസ്റ്ററിലും പൗരത്വരജിസ്റ്ററിലും പേരും വിലാസവും കൊടുക്കാന്‍ പറ്റില്ലെന്ന് പ്രഖ്യാപിച്ച ഇക്കൂട്ടര്‍ അത് ബഹിഷ്‌കരിച്ചു. പക്ഷേ സ്പ്രിങ്ക്‌ളര്‍ അമേരിക്കന്‍ കമ്പനി മൂന്നുലക്ഷം പേരുടെ സര്‍വ്വവിവരങ്ങളും ചോര്‍ത്തിക്കൊണ്ടുപോയതില്‍ യാതൊരു പരാതിയും ഇവര്‍ക്കില്ല. പിന്നെന്തിനാണ് സിഎഎക്ക് എതിരെ വലിയ പ്രക്ഷോഭവും ബഹളവും നടത്തിയതെന്ന ചോദ്യം അവശേഷിക്കുന്നു. 

ദേശദ്രോഹശക്തികള്‍ക്കെതിരെ സന്ധിയില്ലാത്ത നിലപാട് സ്വീകരിക്കുവാനുള്ള പ്രേരണയും പ്രചോദനവുമാണ് മാറാട് പ്രക്ഷോഭം ജനങ്ങള്‍ക്ക് നല്‍കുന്നത്.

മാറാട് ജനകീയ പ്രക്ഷോഭം കേരള നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലാണ്. ഭീകരവാദത്തെ നിയമം കൊണ്ടോ അധികാരം കൊണ്ടോ നേരിടാനാവില്ലെന്നും ജനങ്ങളുടെ ഇച്ഛാശക്തിക്ക് മുന്നില്‍ ഭീകര പ്രവര്‍ത്തനം തൂത്തെറിയപ്പെടുമെന്നും മാറാട് കാണിച്ചുതരുന്നു. മാറാട് എട്ട് പേരുടെ ചിതക്ക് മുന്നില്‍ ആര്‍ത്ത് നിലവിളിച്ച സഹോദരങ്ങളുടെ കണ്ണുനീര്‍ത്തുള്ളികളില്‍ അവരുടെ വേദനമാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. നാടിനെ മഥിക്കുന്ന ഭീകരതക്കെതിരായ പോരാട്ടത്തിനുള്ള ആഹ്വാനവുമുണ്ടായിരുന്നു. അവരുടെ വേദന പങ്കുവെച്ച കേരളത്തിലെ ദേശസ്‌നേഹികള്‍ ഒറ്റക്കെട്ടായി മാറാടിനെ വിരിമാറിലേറ്റി. 

അതിജീവനത്തിന് വേണ്ടിയുള്ള ചരിത്രപരമായ ദൗത്യം നിര്‍വ്വഹിക്കാന്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ത്ഥ്യത്തോടെ ഇന്നും ആ പോരാട്ടം തുടരുകയാണ്. നിരപരാധികളുടെ ജീവരക്തം വീണ് ചുമന്ന മാറാട് കടപ്പുറത്തെ മണല്‍ത്തരികള്‍ ഇന്നും ജനഹൃദയങ്ങളില്‍ ഒരു ആവേശമായി, ആര്‍ജ്ജവമായി ജ്വലിക്കുന്നു. വരുംകാലങ്ങളില്‍ ഉണ്ടാകാനിരിക്കുന്ന പരിവര്‍ത്തനത്തിന്റെ ചൂണ്ടുപലകയായി.



Post a Comment

0 Comments

Top Post Ad

Below Post Ad