കാസർകോട് പോസിറ്റീവായ മൂന്നുപേർ വിദേശത്തുനിന്ന് വന്നതാണ. 16 പേർ ഇന്ന് നെഗറ്റീവ് ആയി.
കാസർകോട് പോസിറ്റീവായ മൂന്നുപേർ വിദേശത്തുനിന്ന് വന്നതാണ്. 16 പേർ ഇന്ന് രോഗമുക്തരായി. കണ്ണൂരിൽ ഏഴുപേരും കാസർകോട്ട് നാലുപേരും കോഴിക്കോട് നാലുപേരും തിരുവനന്തപുരത്ത് ഒരാളുമാണ് രോഗമുക്തരായത്. ഇതുവരെ സംസ്ഥാനത്ത് 426 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 117 പേർ ചികിത്സയിലാണ്
സംസ്ഥാനത്ത് ആകെ 36,667 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 36,335 പേർ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത് 332 പേരാണ്. ഇന്നു മാത്രം 102 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20,252 സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. 19,442 സാമ്പിളുകളിൽ രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് കണ്ണൂർ ജില്ലയിലാണ്. ഇതുവരെ 104 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒരു വീട്ടിൽ പത്തുപേർക്ക് സമ്പർക്കം വഴി രോഗം വന്നു. ഇത്തരം പ്രശ്നങ്ങൾ വന്നപ്പോഴാണ് ജില്ലയിൽ വലിയ തോതിൽ പരിശോധന നടത്താൻ തീരുമാനിച്ചത്. രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ മാർച്ച് 12നും ഏപ്രിൽ 22നും ഇടയിൽ നാട്ടിലേക്കുവന്ന പ്രവാസികളെയും അവരുടെ ഹൈറിസ്ക് കോണ്ടാക്ടിലുള്ള മുഴുവൻ പേരുടെയും സാമ്പിളുകൾ പരിശോധിക്കാനാണ് നടപടിയെടുത്തിട്ടുള്ളത്. ഇപ്പോൾ 53 പേരാണ് കണ്ണൂർ ജില്ലയിൽ മാത്രം ചികിത്സയിലുള്ളത്.- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പോസിറ്റീവ് കേസുകൾ കൂടിയ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ കർശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ സ്ഥലങ്ങളിൽ പരിശോധനയും ഏർപ്പെടുത്തി. ജില്ലയിൽ റോഡിലിറങ്ങുന്ന എല്ലാ വാഹനവും ഒരു പോലീസ് പരിശോധനയ്ക്ക് എങ്കിലും വിധേയമാകുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.