പ്രതിമാസം 5,600 മെട്രിക് ടൺ പാരസെറ്റമോൾ ഗുളികകളാണ് ഇന്ത്യ ഉത്പാദിപ്പിക്കുന്നത്. ഇന്ത്യയിൽ മാസം 200 മെട്രിക് ടൺ മാത്രമേ ആവശ്യമായി വരുന്നുള്ളു. ബാക്കിയുള്ളവയെല്ലാം ഇറ്റലി, ജർമനി, യുകെ, അമേരിക്ക, സ്പെയിൻ, കാനഡ എന്നീ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. പാരസെറ്റമോളിന്റെ കയറ്റുമതിയിലൂടെ ഇന്ത്യയ്ക്ക് 730 കോടി രൂപയാണ് പ്രതിവർഷം ലഭിക്കുന്നത്.
കോവിഡ് പകരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയ മരുന്നുകളിലൊന്നാണ് പാരസെറ്റമോൾ. എന്നാൽ കോവിഡ് ബാധ ഏറ്റവും രൂക്ഷമായ രാജ്യങ്ങളിലൊന്നായ യു.കെയിലേക്ക് അവരുടെ ആവശ്യപ്രകാരം മരുന്നു കയറ്റുമതി ചെയ്യാൻ സർക്കാർ അനുമതി നൽകി.
ഇന്ത്യയുടെ തീരുമാനത്തിന് നന്ദി അറിയിച്ച് ഇന്ത്യയിലെ യു.കെ ആക്ടിങ് ഹൈക്കമ്മീഷണർ ജാൻ തോംപ്സൺ ട്വീറ്റ് ചെയ്തു. ആഗോള തലത്തിലുള്ള സഹകരണമാണ് കോവിഡിനെതിരായ പോരാട്ടത്തിൽ പ്രധാനമെന്നും അദ്ദേഹം പറയുന്നു.
യു.കെയ്ക്കു പുറമെ മറ്റ് രാജ്യങ്ങളും പാരസെറ്റമോൾ ആവശ്യപ്പെട്ട് ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളാണ് കയറ്റുമതി നിരോധനത്തിൽ ഇന്ത്യയോട് ഇളവ് ആവശ്യപ്പെട്ടിരിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും അയൽ രാജ്യമായ ശ്രീലങ്കയിൽ നിന്നും പുതിയ ഓർഡറുകൾ വന്നിട്ടുണ്ട്.
എന്നാൽ കയറ്റുമതി നിയന്ത്രണമുള്ളതിനാൽ അനുമതി ഇല്ലാതെ കയറ്റി അയയ്ക്കാൻ സാധിക്കില്ല. നേരത്തെ മലേറിയ പ്രതിരോധത്തിനുള്ള ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നുകൾക്കുള്ള കയറ്റുമതി നിരോധനത്തിൽ കേന്ദ്രം ഇളവ് നൽകിയിരുന്നു.