സർക്കാർ ഓഫീസുകൾ 21 മുതൽ


തിരുവനന്തപുരം:ലോക്ഡൗണിൽ സംസ്ഥാനത്തുടനീളം അടഞ്ഞുകിടക്കുന്ന സർക്കാർ ഓഫീസുകൾ 21 മുതൽ മൂന്നിലൊന്നു ജീവനക്കാരുമായി പ്രവർത്തിക്കും. ഉന്നതോദ്യോഗസ്ഥരെല്ലാം ഹാജരാകണം. ശനിയാഴ്ച അവധിയായിരിക്കും.
അവശ്യസേവനവിഭാഗങ്ങളിലെ ഓഫീസുകൾക്ക് ഒരു നിയന്ത്രണവും ഉണ്ടായിരിക്കില്ല. എല്ലാ സഹകരണസ്ഥാപനങ്ങളും 33 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കും. പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിൽ 35 ശതമാനം ജീവനക്കാരെ അനുവദിക്കണം.

ചുവപ്പുമേഖലയിലും തുറക്കും
ചുവപ്പുമേഖലയിൽപ്പെട്ട കണ്ണൂർ, കാസർകോട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ യാത്രയ്ക്ക് കടുത്ത നിയന്ത്രണങ്ങളുണ്ടെങ്കിലും എല്ലാ സർക്കാർ ഓഫീസുകളും തുറക്കാനാണ് ഉത്തരവ്. ഇതിൽ പ്രായോഗിക തടസ്സങ്ങളുണ്ട്. എങ്കിലും ആ ജില്ലകളിലും പഞ്ചായത്ത്, വില്ലേജ് ഓഫീസുകൾ ഉൾപ്പെടെ അടിസ്ഥാനസേവനം നൽകുന്ന ഓഫീസുകൾ പ്രവർത്തിപ്പിക്കാനാണ്‌ തീരുമാനം.
ജില്ലവിട്ട് യാത്രചെയ്യാൻ വിലക്കുള്ളതിനാൽ മറ്റു ജില്ലകളിൽ താമസിക്കുന്നവർക്ക് ജോലിക്കു ഹാജരാകാൻ ബുദ്ധിമുട്ടുണ്ട്. അതിനാൽ, അതത് ജില്ലകളിലെ ജീവനക്കാരെ മാത്രം നിയോഗിച്ചേക്കും. ഹാജരാകാനാവാത്തവരോട് കടുംപിടിത്തമുണ്ടാകില്ല.
സർക്കാർ ഓഫീസ് തുറക്കുമ്പോൾ

* ആരോഗ്യം, പോലീസ്, ഹോംഗാർഡ്, സിവിൽ ഡിഫൻസ്, അഗ്നിരക്ഷാസേന, ദുരന്തനിവാരണം, ജയിലുകൾ, അളവുതൂക്കപരിശോധന, മുനിസിപ്പൽ, പഞ്ചായത്ത് സർവീസ് എന്നിവ നിയന്ത്രണങ്ങളില്ലാതെ പ്രവർത്തിക്കും.
* മറ്റു വകുപ്പുകളുടെ ഓഫീസുകളിൽ 33 ശതമാനം ജീവനക്കാർ മാത്രം. ക്ലാസ് ഒന്ന്, രണ്ട് ഓഫീസർമാരെല്ലാം ഹാജരാകണം. പൊതുജന സേവനങ്ങളൊന്നും മുടങ്ങരുത്. ജില്ലാ ഭരണകൂടവും ട്രഷറിയും ഫീൽഡ് കണക്കെടുപ്പുവിഭാഗവും നിയന്ത്രിത എണ്ണം ജീവനക്കാരുമായി പ്രവർത്തിക്കും.
* വനംവകുപ്പ് ഓഫീസുകൾ, മൃഗശാല, നഴ്‌സറികൾ, വന്യജീവി, കാട്ടുതീ അണയ്ക്കൽ, തോട്ടങ്ങൾ നനയ്ക്കാനുള്ളവർ, പട്രോളിങ്, ഗതാഗതം എന്നിവയും പ്രവർത്തിക്കും.
നിർമാണമേഖല ഉണരും

*ഇളവുള്ള ജില്ലകളിൽ നിർമാണസാമഗ്രികൾ വിൽക്കുന്ന കടകൾക്കും ഇലക്‌ട്രിക്കൽ സാധനങ്ങളുടെ വിൽപ്പനയും അനുവദിക്കും. ഇളവുള്ള ജില്ലകളിൽ ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ് അറ്റകുറ്റപ്പണി നടത്തുന്ന കടകൾക്കും പ്രവർത്തിക്കാം.
*ചരക്കുഗതാഗതം പൂർണമായും പുനരാരംഭിക്കും. ട്രക്കുകൾക്കും മറ്റു ചരക്കുവാഹനങ്ങൾക്കും രണ്ട് ഡ്രൈവർമാർക്കും ഒരു സഹായിക്കും അനുമതി. ചരക്കിറക്കിയശേഷം വണ്ടി കാലിയായി മടങ്ങാം. ഹൈവേകളിൽ വർക്‌ഷോപ്പുകൾക്കും ധാബകൾക്കും പ്രവർത്തനാനുമതി .
*അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഇളവുകൾ വരുന്നതോടെ രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുവരെ പ്രവർത്തിക്കാം. റെസ്റ്റോറന്റുകളും വൈകീട്ട് ഏഴുവരെ തുറക്കും.
വ്യവസായശാലകൾ തുറക്കാം

വ്യവസായസ്ഥാപനങ്ങൾക്ക് തിങ്കളാഴ്ചമുതൽ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാം. മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളുടെ ഇളവുകൾ പിൻവലിക്കും
യൂണിവേഴ്‌സിറ്റി പരീക്ഷകൾ മേയ് 11 മുതൽ
 മാറ്റിവെച്ച യൂണിവേഴ്‌സിറ്റി പരീക്ഷകൾ മേയ് 11 മുതൽ ആരംഭിക്കും. പരീക്ഷകൾ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കണം.
*ആരോഗ്യമന്ത്രാലയം നിഷ്‌കർഷിക്കുന്ന സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണം.
* കഴിഞ്ഞ പരീക്ഷകളുടെ മൂല്യനിർണയം ഏപ്രിൽ 20 മുതൽ അധ്യാപകർ വീട്ടിലിരുന്ന് നടത്തും
ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ല
*അവശ്യസേവന യാത്രകൾക്കുമാത്രമേ മറ്റൊരു ജില്ലയിലേക്ക് യാത്ര അനുവദിക്കൂ.
*പരമാവധി മൂന്നുപേർക്ക് ഒരു കാറിൽ പോകാം.
*സംസ്ഥാനാന്തര യാത്രയിൽ സെൽഫ് ഡിക്ലറേഷൻ വേണം.
* ഓഫീസുകളിൽ പോകുന്നവർക്ക് ഓഫീസിലെ തിരിച്ചറിയൽ കാർഡ് മതി
ബാങ്കുകൾ വൈകീട്ടുവരെ

ചുവപ്പുമേഖലയായി കണക്കാക്കിയിട്ടുള്ള കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലൊഴികെ ബാങ്കുകൾ വൈകീട്ടുവരെ പ്രവർത്തിക്കാൻ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി തീരുമാനിച്ചു. തിങ്കളാഴ്ചമുതൽ പുതിയ സമയക്രമം ബാധകമാകും. ചുവപ്പുമേഖലയിൽ രാവിലെ 10 മുതൽ രണ്ടുമണിവരെയായിരിക്കും പ്രവർത്തനം. മറ്റെല്ലാ ജില്ലകളിലും സാധാരണ പ്രവർത്തനസമയം ബാധകമാകും.

Post a Comment

0 Comments

Top Post Ad

Below Post Ad