കിം ജോംഗ് ഉന്നിനെ കാണാനില്ല ; പ്രധാന ആഘോഷത്തിൽ പങ്കെടുത്തില്ല ; വൈറസ് ബാധയെന്ന് അഭ്യൂഹം


പോംഗ്യാംഗ് : ഉത്തരകൊറിയൻ സ്വേച്ഛാധിപതിയും കമ്യൂണിസ്റ്റ് നേതാവുമായ കിം ജോംഗ് ഉന്നിനെ രാജ്യത്തിന്റെ പ്രധാന ആഘോഷത്തിൽ പോലും കാണാനാകാത്തത് അഭ്യൂഹങ്ങൾക്കിടയാക്കുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് കിംഗ്‌ ജോംഗ് ഉന്നിനെ പൊതുപരിപാടികളിൽ കാണാത്തതിന്റെ വിവരങ്ങൾ പങ്കു വെച്ചത്. മുത്തച്ഛനും ഉത്തരകൊറിയയുടെ പിതാവെന്ന് അറിയപ്പെടുന്ന ആളുമായ കിം ഇൽ സുംഗിന്റെ ജന്മദിനാഘോഷത്തിൽ കിം പങ്കെടുക്കാത്തതാണ് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത്.

ദേശീയ അവധി ദിനവും ഡേ ഓഫ് ദ സൺ എന്നറിയപ്പെടുന്നതുമാണ് കിം ഇൽ സുംഗിന്റെ ജന്മവാർഷിക ദിനം. ഇതിന്റെ ഭാഗമായുള്ള ആഘോഷത്തിൽ നിന്ന് കിം ജോംഗ് ഉൻ ഒരിക്കലും വിട്ടുനിന്നിട്ടില്ല. കും‌മ്‌സ്വാൻ കൊട്ടാരത്തിൽ കാത്തു സൂക്ഷിച്ചിരിക്കുന്ന കിം ഇൽ സുംഗിന്റെ എം‌ബാം ചെയ്ത മൃതദേഹത്തിനു മുന്നിൽ ആദരവ് അർപ്പിക്കാൻ എല്ലാ ഉന്നത സ്ഥാനം വഹിക്കുന്നവരും എത്തിയിരുന്നു. പാരമ്പര്യവും അധികാരവും എടുത്തുകാട്ടുന്ന ഈ പരിപാടിയിൽ നിർബന്ധമായും കിം പങ്കെടുക്കേണ്ടതാണ്. എന്നാൽ അതുണ്ടായില്ല. ഇതിന്റെ ഭാഗമായി പുറത്തുവിട്ട ചിത്രങ്ങളിലും കിം ഇല്ല.
പ്രധാന ആഘോഷ പരിപാടിയിൽ കിം പങ്കെടുക്കാഞ്ഞതോടെ അദ്ദേഹത്തിന്റെ ആരോഗ്യ നിലയെപ്പറ്റി പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. കിമ്മിന്റെ ആരോഗ്യ നില തകരാറിലാണെന്നും അതല്ല വൈറസ് ബാധയേറ്റതാണ് കാരണമെന്നും പറയപ്പെടുന്നുണ്ട്. നിലവിൽ കൊറോണ വൈറസ് ഒട്ടും ബാധിച്ചിട്ടില്ലെന്നാണ് ഉത്തരകൊറിയ അവകാശപ്പെടുന്നത്. എന്നാൽ ഇത് തെറ്റാണെന്നാണ് അനുമാനം. നിലവിൽ ഭരണകൂടം പറയുന്നത് മാത്രമേ ഉത്തര കൊറിയയ്ക്ക് പുറത്തേക്ക് എത്തുകയുള്ളൂ എന്നതിനാൽ ശരിയായ വിവരങ്ങൾ ഇക്കാര്യത്തിൽ ലഭ്യവുമല്ല.
അതേസമയം കിമ്മിന് ചെറിയ ആരോഗ്യ പ്രശ്നങ്ങൾ മാത്രമാണെന്നും ഉടൻ പൊതുവേദികളിലെത്തുമെന്നും ഉത്തരകൊറിയയുടെ വാർത്ത പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad