തെറ്റ് ചൂണ്ടിക്കാട്ടുമ്പോള്‍ കേസെടുക്കുന്നതും വേട്ടയാടുന്നതും ഫാസിസ്റ്റ് പ്രവണത; സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സര്‍ക്കാരിന്റെ തെറ്റ് ചൂണ്ടിക്കാട്ടിയാല്‍ കേസില്‍ അകപ്പെടുത്തി പീഡിപ്പിക്കുമെന്ന മുന്നറിയിപ്പാണ് കെ എം ഷാജിക്കും ജേക്കബ് തോമസിനുമെതിരെ ഉയര്‍ത്തിയ ”വിജിലന്‍സ് കേസ് ‘ എന്ന വാളെന്ന് അദ്ദേഹം പറഞ്ഞു. പൊതുപ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും.ഇതൊരു താക്കീതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സര്‍ക്കാരിന്റെ തെറ്റിനെതിരെ വിരല്‍ ചൂണ്ടുമ്പോള്‍ അതിനെതിരെയുള്ള പ്രതികാര നടപടിയായി കേസ് രജിസ്റ്റര്‍ ചെയ്യുന്നതും വേട്ടയാടുന്നതും ഫാസിസ്റ്റ് പ്രവണതയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എതിര്‍ക്കുന്നവരുടെ ശബ്ദത്തെ അധികാരത്തിന്റെ മുഷ്‌ക്ക് ഉപയോഗിച്ച് നേരിടുന്നതും അവരുടെ നാവ് അരിയുന്നതും ജനാധിപത്യ മര്യാദകള്‍ക്കും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനും ചേര്‍ന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അഭിപ്രായ പ്രകടനത്തിനും നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നതിനുമുള്ള സ്വാതന്ത്യം ഏവര്‍ക്കും ഉണ്ടായിരിക്കണം. ആര്‍ക്കെതിരെ വേണമെങ്കിലും കേസ് എടുക്കുവാനും വകുപ്പുകള്‍ കണ്ടെത്താനും ഭരണാധികാരികള്‍ക്ക് കഴിയും. പക്ഷേ പ്രതിയോഗികളെ നേരിടുവാനുള്ള ആയുധമായി മാത്രം അതിനെ ഉപയോഗിച്ചുകൂടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല പ്രക്ഷോഭ കാലത്തു അമ്പതിനായിരം നിരപരാധികളുടെ പേരില്‍ കേസ് എടുത്തതിന്റെ പിന്നില്‍ യാതൊരു തത്വദീക്ഷയുമില്ല. വെറും അസഹിഷ്ണുതയും രാഷ്ട്രീയ പകപോക്കലും മാത്രമാണ് ഇതിന് പിന്നിലുണ്ടായിരുന്നത്.
കെ സുരേന്ദ്രനേയും ശശികലടീച്ചറെയും അറസ്റ്റ് ചെയ്തപ്പോള്‍ ദീര്‍ഘകാലം ജയിലില്‍ ഇടാന്‍ വേണ്ടി മാത്രമാണ് പഴയ 266 കേസുകള്‍ പെട്ടെന്ന് പൊക്കി കൊണ്ടു വന്നത്. ഇതുപോലെ തന്നെയാണ് മുന്‍ ഡിജിപി ശ്രി സെന്‍കുമാറിനെ ആയിരത്തോളം കേസുകളില്‍ ഒറ്റയടിക്ക് കുടുക്കിയത്. തങ്ങള്‍ പറയുന്നത് പോലെ നടന്നില്ലെങ്കില്‍ കോടതിത്തിണ്ണ കയറ്റിയും അഴി എണ്ണിച്ചും പാഠം പഠിപ്പിക്കുമെന്ന ഏകാധിപതിയുടെ ശാസനയെ മറികടക്കാനുള്ള ഇച്ഛാശക്തി ജനാധിപത്യ കേരളത്തിന് ഇന്നല്ലെങ്കില്‍ നാളെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad