എല്ലില്ലാത്ത നാവു കൊണ്ട് തന്റെ മുട്ടിന്‍കാലിന്റെ ബലം ആരും അളക്കണ്ട- സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

തിരൂർ: കേസിന്റെ ഗുണദോഷത്തെ കുറിച്ചോ മികവിനെ കുറിച്ചോ പരിശോധിക്കേണ്ട ബാധ്യതയോ ഉത്തരവാദിത്വമോ സ്പീക്കർക്കില്ലെന്ന് പി ശ്രീരാമകൃഷ്ണൻ. നിയമത്തെ നിയമത്തിന്റെ വഴിക്ക് പോകാൻ അനുവദിക്കുകയാണ് വേണ്ടത്. കഴിഞ്ഞ ദിവസം കെഎം ഷാജി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു സ്പീക്കർ.

നാവിന് എല്ലില്ലാ എന്നുള്ളത് കൊണ്ട് എന്തും വിളിച്ചു പറയുന്ന രീതി താൻ സ്വീകരിക്കാറില്ല. എല്ലില്ലാത്ത നാവു കൊണ്ട് തന്റെ മുട്ടിൻകാലിന്റെ ബലം ആരും അളക്കണ്ട എന്നും താനാ സംസ്കാരം പഠിച്ചിട്ടില്ലെന്നും സ്പീക്കർ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. മുഖ്യമന്ത്രിയെ കണ്ടാൽ സ്പീക്കറുടെ മുട്ടിടിയ്ക്കുമെന്നും വിജിലൻസിന് അന്വേഷണ അനുമതി നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശ പ്രകാരമാണന്നും കെ എം ഷാജി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു
സ്പീക്കറുടെ നടപടികളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ആശാസ്യമല്ല. അത് സഭയോടുള്ള അവഗണനയാണെന്നും ഇത്തരം സമീപനം ബാലിശവും അപക്വവുമാണെന്നും കെ എം ഷാജിയുടെ പേരെടുത്തു പറയാതെ സ്പീക്കർ വിമർശിച്ചു. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു സ്പീക്കർ.
സ്പീക്കറുടെ വാക്കുകൾ പൂർണ്ണമായി വായിക്കാം

കേസിന്റെ കൺക്ലൂഷനെ കുറിച്ചോ അതിന്റെ നടപടിക്രമങ്ങളെ കുറിച്ചോ കേസിന്റെ മെറിറ്റിനോ കുറിച്ചോ പരിശോധിക്കേണ്ട ഉത്തരവാദിത്വമോ ബാധ്യതയോ സ്പീക്കർക്കില്ല. പൊതുപ്രവർത്തകരുടെ അഴിമതി നിരോധന നിയമപ്രകാരം മന്ത്രിമാർക്കെതിരേ കേസെടുക്കണമെങ്കിൽ ഗവർണറുടെ അനുമതി വേണം. എംൽഎമാർക്കെതിരേ കേസെടുത്ത് മുന്നോട്ടു പോവണമെങ്കിൽ സ്പീക്കറുടെ അനുമതി വേണം. സ്പീക്കർ അതല്ലാതെ എന്ത് ചെയ്യും. സർക്കാർ ഏജൻസി അന്വേഷിച്ച് കണ്ടെത്തി കേസുമായി മുന്നോട്ടുപോവണമെന്ന് പറഞ്ഞാൽ കേസെടുക്കാൻ പറ്റില്ല എന്ന് പറയാനാവുമോ. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് വിലങ്ങുതടിയായി നിൽക്കലല്ല സ്പീക്കറുടെ ജോലി. നിയമത്തെ നിയമത്തിന്റെ വഴിക്ക് പോകാനനുവദിക്കണം.
സ്പീക്കറുടെ നടപടികളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ആശാസ്യമല്ല. അത് സഭയോടുള്ള അവഗണനയാണ്. ഇവിടെ ഈ
ലീഗൽ ഒബ്ലിഗേഷന്റെ പേരിൽ ഇങ്ങനെ സമീപനം സ്വീകരിക്കുന്നത് ബാലിശവും അപക്വവുമാണ്. നേരത്തെ കോടതി ഒരംഗത്തിന് അയോഗ്യത കൽപിച്ചു.

കോടതി അയോഗ്യത കൽപിച്ചാൽ അയാൾ അയോഗ്യനായി. അയോഗ്യത ഇല്ലാതാകണമെങ്കിൽ പിന്നെ നടപടി സ്റ്റേ ചെയ്യണം. സ്റ്റേ ചെയ്യുന്ന കാലാവധിക്കുള്ളിൽ സ്പീക്കർ എടുക്കേണ്ടത് അദ്ദേഹം അംഗമായിരിക്കില്ല എന്ന നടപടി സ്വീകരിക്കലാണ്. ഭരണ പക്ഷത്തെ അംഗത്തോടും അങ്ങനെയുള്ള നടപടിയാണ് സ്വീകരിച്ചത്.
നാവിന് എല്ലില്ലാ എന്നുള്ളത് കൊണ്ട് എന്തും വിളിച്ചു പറയുന്ന രീതി ഞാൻ സ്വീകരിക്കാറില്ല. എല്ലില്ലാത്ത നാവു കൊണ്ട് എന്റെ മുട്ടിൻകാലിന്റെ ബലം ആരും അളക്കണ്ട. ഞാനാ സംസ്കാരം പഠിച്ചിട്ടില്ല. അതൊന്നും ശരിയായ കാര്യമല്ല. എന്തിനാണീ വിവാദം എന്നെനിക്ക് മനസ്സിലാവുന്നില്ല.
വിജിലൻസ് കേസെടുക്കുന്നത് സ്പീക്കർ ഓഫീസ് പറഞ്ഞിട്ടില്ല. പരാതിയുടെ അടിസ്ഥാനത്തിൽ അവർ എഫ്ഐആർ തയ്യാറാക്കി. തുടർനടപടിക്കായി അനുമതി സ്പീക്കർ ഓഫീസിനോട് ചോദിച്ചു. നിയമോപദേശ പ്രകാരം മുന്നോട്ടു പോകാമെന്നാണെങ്കിൽ അത് വെട്ടിയിട്ട് നടപടി സ്വീകരിക്കാൻ പാടില്ലാ എന്നാണോ സ്പീക്കർ ചെയ്യേണ്ടത്.

കൊണ്ടോട്ടിയിൽ ഏലാന്തികുഞ്ഞാപ്പ ഉണ്ടായിരുന്നു തന്നെ ആളുകൾ ശ്രദ്ധിക്കുന്നില്ല എന്നു തോന്നുകയാണെങ്കിൽ അവിടെ ഏറ്റവും ആദരണീയനായ കൊണ്ടോട്ടി തങ്ങളെ ചീത്ത പറയും. പുളിച്ച തെറി പറയും. അപ്പോ ആളുകൾ തടിച്ചു കൂടും. ആ കഥയാണ് തനിക്കോർമ്മ വരുന്നത്. അങ്ങനെ ഏലാന്തി കുഞ്ഞാപ്പയുടെ സമീപനം ആരും സ്വീകരിക്കുന്നത് ശരിയല്ലെന്നും സ്പീക്കർ കൂട്ടിച്ചേർത്തു
രാഷ്ട്രീയമായ ആരോപണം ആർക്കും ഉന്നയിക്കാം പക്ഷെ നിയമസഭയുടെ കർത്തവ്യങ്ങളെ അതിന് വേണ്ടി ഉപയോഗിക്കുന്നത് ശരിയല്ല. തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു.
content highlights: Speaker Sreeramakrishnan criticises KM Shaji's statement indirectly

Post a Comment

0 Comments

Top Post Ad

Below Post Ad