ലോക്ക്ഡൗൺ കഴിയുന്നതോടെ വേനലവധി വെട്ടിക്കുറച്ച് സ്കൂളുകൾ തുറക്കാനും പരീക്ഷകൾ നടത്താനും സംസ്ഥാനങ്ങളോടും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ആവശ്യപ്പെട്ടേക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. മേയ് മാസം പകുതിയോടെയോ മേയ് മൂന്നാം വാരത്തോടെയോ പുതിയ അധ്യയന വർഷം ആരംഭിച്ചേക്കുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നു.
ഓൺലൈൻ ക്ലാസുകൾ തുടങ്ങാനും കേന്ദ്രം വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ആവശ്യപ്പെടും. ലോക്ക്ഡൗൺ വേളയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നത് സംബന്ധിച്ചും തടസപ്പെട്ട പരീക്ഷകൾക്കുള്ള മാർഗരേഖ സംബന്ധിച്ചുമുള്ള നിർദേശങ്ങൾ യുജിസിക്ക് കീഴിലുള്ള പാനൽ മാനവ വിഭവശേഷി മന്ത്രാലയത്തിന് ഉടൻ തന്നെ സമർപ്പിച്ചേക്കും.
ഓൺലൈനായി പരീക്ഷകൾ നടത്തുന്ന കാര്യവും കേന്ദത്തിന്റെ പരിഗണനയിലുണ്ട്. ലോക്ക്ഡൗൺ നീളുന്ന സാഹചര്യത്തിൽ ചില സ്വകാര്യ യൂണിവേഴ്സിറ്റികൾ ഓൺലൈൻ പരീക്ഷകൾ നടത്താൻ സജ്ജരായിട്ടുണ്ട്. എന്നാൽ സർക്കാർ നിയന്ത്രണത്തിലുള്ള യൂണിവേഴ്സിറ്റികൾക്ക് ഓൺലൈൻ പരീക്ഷകളുടെ നടത്തിപ്പിന് ചില തടസങ്ങളുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു.
സമയം ലാഭിക്കാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് പുതിയ അധ്യായന വർഷത്തേക്കുള്ള പ്രവേശന നടപടികൾ പൂർണമായും ഓൺലൈനാക്കാനും കേന്ദ്രം ആവശ്യപ്പെട്ടേക്കും. രാജ്യത്തെ ഓൺലൈൻ പഠനത്തിൽ കഴിഞ്ഞ രണ്ടാഴ്ച വലിയ വർധവുണ്ടായെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
കേന്ദ്ര സർവകലാശാല, ഐഐടി, ഐഐഐടി, എൻഐടി തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 50-65 ശതമാനം വിദ്യാർഥികൾ ഓൺലൈൻ പഠനത്തിൽ പങ്കെടുക്കുന്നുണ്ടെന്നാണ് കണക്ക്.
content highlights:schools summer break likely to be moved up to curb days lost