പ്രതിസന്ധി ഘട്ടത്തിൽ ലോകരാജ്യങ്ങൾക്ക് കൈത്താങ്ങായി ഇന്ത്യ നൽകിയത് 85 മില്യൺ ഹൈഡ്രോക്സി ക്ലോറോക്വിനും 500 മില്യൺ പാരസെറ്റമോൾ ഗുളികകളുമാണെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇതിനായി പ്രത്യേക എയർ ഇന്ത്യ വിമാനങ്ങളും വിദേശികളെ തിരിച്ചയക്കുന്ന ചാർട്ടേഡ് വിമാനങ്ങളുമാണ് ഉപയോഗിക്കുന്നത്.
മൗറീഷ്യസിലേക്ക് പ്രത്യേക എയർ ഇന്ത്യ വിമാനമാണ് മരുന്ന് വിതരണത്തിനായി ഉപയോഗിച്ചതെങ്കിൽ അഫ്ഗാനിസ്താനിലക്ക് പ്രത്യേക ചാർട്ടേഡ് വിമാനമാണ് ഉപയോഗിച്ചത്.
അമേരിക്ക, യുകെ, റഷ്യ, ഫ്രാൻസ്, നെതർലാൻഡ് എന്നീ രാജ്യങ്ങൾക്ക് വാണിജ്യ കരാറിന്റെ അടിസ്ഥാനത്തിലാണ് മരുന്നുകൾ നൽകിയത്. ഇറ്റലി, സ്വീഡൻ, സിംഗപ്പൂർ തുടങ്ങിയ 52 രാജ്യങ്ങളിലേക്കാണ് വലിയ രീതിയിൽ ഇന്ത്യ പാരസെറ്റമോൾ ഗുളികകൾ വിതരണം ചെയ്തിരിക്കുന്നത്. അഭിപ്രായ ഭിന്നതകൾ നിലനിൽക്കവേ മലേഷ്യ, പാകിസ്താൻ എന്നീ രാജ്യങ്ങളും ഇന്ത്യയോട് മരുന്ന് നൽകണമെന്ന് അഭ്യർത്ഥിച്ചിരുന്നു.