കോവിഡ്-19 രോഗികളുടേയും നിരീക്ഷണത്തിലുള്ളവരുടേയും വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ളറിന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുന്നത് ഡേറ്റ പുറത്ത് പോകാൻ കാരണമാകുമെന്നും ഇതിന് പിന്നിൽ അഴിമതിയുണ്ടെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ആദ്യം ഇക്കാര്യം നിഷേധിച്ച സർക്കാർ പിന്നീട് സ്പ്രിംഗ്ളർ സൈറ്റിൽ വിവരങ്ങൾ നൽകേണ്ടതില്ലെന്നും സർക്കാർ സൈറ്റിലേക്ക് നൽകിയാൽ മതിയെന്നും നിർദേശം നൽകി.
എന്നാൽ ഇതിന്റെ വിശദാംശങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ വിവരങ്ങൾ ഐ.ടി വകുപ്പ് നൽകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
എന്നാൽ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ളർ ശേഖരിക്കുന്നത് സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞു മാറിയതോടെ ഈ ഇടപാടിലെ ദുരൂഹത വർദ്ധിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.