കേരളത്തിന്റെക മാധ്യമചരിത്രത്തിലെ സുപ്രധാന ദിനമാണിന്ന്. അഴിമതിക്കും അനീതിക്കുമെതിരെ മുഖം നോക്കാതെ നിലപാടെടുത്ത മഹാനായ പത്രാധിപർ സ്വദേശാഭിമാനി രാമകൃഷ്ണപിളളയുടെ ജൻമദിനം. 1878 മേയ് 25നാണ് നെയ്യാറ്റിൻകരയിൽ നരസിംഹൻ പോറ്റിയുടെയും ചക്കിയമ്മയുടെയു മകനായി അദ്ദേഹം ജനിച്ചത്.
ഭരണകർത്താക്കൾക്കും മാധ്യമപ്രവർത്തകർക്കും വിചിന്തനത്തിലുളള അവസരം കൂടിയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിളളയുടെ ജൻമദിനം. 1901ൽ അദ്ദേഹം പത്രാധിപരായി തുടങ്ങിയ കേരള പഞ്ചികയിൽ പത്രധർമത്തെക്കുറിച്ച് ഇങ്ങനെയെഴുതി, ‘പത്രങ്ങൾക്ക് രണ്ട് ധർമങ്ങളേയുളളു. ആദ്യത്തേത് ജനസാമാന്യത്തിന്റെ അഭിപ്രായം സ്വരൂപിക്കുക. രണ്ടാമത്തേത്, ജനസാമാന്യത്തിന്റെ അഭിപ്രായം അനുവർത്തിക്കുക.’ നാടുകടത്തലിനും അലച്ചിലിനുമൊടുവിൽ മുപ്പത്തിയെട്ടാംവയസിൽ അകാലത്തിൽ വിടവാങ്ങുമ്പോഴും അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചുനിന്നു.
സ്വദേശാഭിമാനിയുടെ പിൻമുറക്കാരെന്ന് അവകാശപ്പെടുന്ന കേരളത്തിലെ മാധ്യമ സമൂഹം അദ്ദേഹത്തിന്റെ ഈ നിലപാട് ഒന്നുകൂടി ഇരുത്തി പഠിക്കണം. എല്ലാവരേയും ഉദ്ദേശിച്ചല്ല ഈ പറയുന്നത്. ജനസാമാന്യത്തിന്റെ അഭിപ്രായം സ്വരൂപിക്കുന്നതിന് പകരം തങ്ങളുടെ നിലപാട് പൊതു സമൂഹത്തിൽ അടിച്ചേൽപ്പിക്കാനാണ് ഇക്കാലഘട്ടത്തിൽ പലരും ശ്രമിക്കുന്നത്. മാധ്യമപ്രവർത്തകരോട് മാറിനിൽക്കങ്ങോട്ട് എന്ന് ആജ്ഞാപിക്കുന്ന മുഖ്യമന്ത്രിമാരുടെ കാലഘട്ടം കൂടിയാണ് ഇതെന്നോർക്കണം.
പൊതുസമൂഹത്തെ നേരായ വഴിക്ക് മുന്നോട്ട് നയിക്കുകയാണ് മാധ്യമങ്ങളുടെ പ്രധാന കടമ. അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന ഭരണകർത്താക്കളടക്കമുളള പുഴുക്കുത്തുകളെ സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടാനും ചാനലുകൾ അടങ്ങുന്ന മാധ്യമ സമൂഹത്തിന് കഴിയണം. അല്ലാതെ കലാപം ആളിക്കത്തിക്കാനും പൊതു സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനുമല്ല മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ശ്രമിക്കേണ്ടത്. അക്കൂട്ടർക്കുളള തിരിച്ചറിവ് കൂടിയാകട്ടെ സ്വദേശാഭിമാനിയുടെ ജൻമദിനം.